Thursday, July 2, 2020

അരിപ്പീട്യ
...............................
ആനാതിൽ റിപ്പബ്ലിക്കുകാർ തങ്ങളുടേതെന്നും മോപ്പൂരുകാർ അവരുടേതെന്നും വിശ്വസിച്ച് കൈവശം വെക്കുന്ന പ്രദേശമാണ് പെരിങ്കിടക്കുന്ന്. ഉടമസ്ഥതയെച്ചൊല്ലി തർക്കങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും അത് ഒരു തുറന്ന യുദ്ധമായി ഇതുവരെ പരിണിതപ്പെട്ടിട്ടില്ല. കന്നിൻ്റെ നെറുകൻ തലേലുള്ള ചെക്കിണ്യേട്ടൻ്റെ വീടിൻ്റെ അടുക്കളയും കോപ്പിര്യയും മോപ്പൂരിൽ പെട്ടതാണെന്ന് വസ്തുതാപരമായി തെളിഞ്ഞതോടെ അദ്ദേഹത്തിൻ്റെ പൗരത്വത്തെച്ചൊല്ലി അല്ലറ ചില്ലറ പ്രശ്‌നങ്ങൾ ഉദയം ചെയ്തിരുന്നു. മോപ്പൂരിലെ പൗരന്മാർക്ക് കൂടുതൽ റേഷനരിയും മണ്ണെണ്ണയും പഞ്ചസാരയും മഴക്കാലത്തുള്ള സവിശേഷ ആനുകൂല്യങ്ങളും ലഭിക്കും എന്നത് പൗരത്വ തർക്കത്തിന് ശക്തി പകർന്നു. എന്നാൽ ചെക്കിണ്യേട്ടൻ്റെ പൗരത്വം ചർച്ചയാവുന്നത് ഭാവിയിൽ പ്രശ്നമാവും എന്ന് തിരിച്ചറിഞ്ഞ ഭരണാധികാരികൾ അത് വലിയ നിയമ പ്രശ്നമാകുന്നതിനു മുൻപ് വേഗം തന്നെ പരിഹരിച്ച് കുന്നിൽ സമാധാനം പുന:സ്ഥാപിച്ചു.
'ഇദ്ദുനിയാവിലെ ഏറ്റോം വല്യ കുന്നാണിതെ'ന്ന് കോയോട്ടിക്ക കുന്നു കേറുന്നതിനിടയ്ക്ക് പറഞ്ഞപ്പോൾ കേളപ്പേട്ടൻ ഏങ്ങിക്കൊണ്ട് തിരുത്തിയത് 'അപ്പോ എവറസ്റ്റോ' എന്ന ചോദ്യം കൊണ്ടാണ്. 'അല്ല കേളപ്പാ ഞ്ഞെന്ത് മനിച്ചനാ. അയിന് എവറസ്റ്റ് ഇമ്മടെ ദുനിയാവിലല്ലാലോ' ന്ന് കോയോട്ടിക്ക തിരുത്തിക്കൊടുക്കും. ദുനിയാവിൻ്റെ നിർവ്വചനത്തെക്കുറിച്ച് തർക്കിക്കാൻ നിൽക്കാതെ കേളപ്പേട്ടൻ തലയാട്ടും. എന്നിട്ട് 'സ്വന്തം പറമ്പിൻ്റെ അതിര് വരെ, ഗുളികന് വെച്ചു കൊടുക്കുമ്പോ കത്തിക്കുന്ന പന്തത്തിനേക്കാൾ ഗുലുമാല് പിടിച്ചതാണ് കോയോട്ടിക്കാ'ന്ന് മനസ്സിൽ പറയും. കുന്നിന് സമുദ്രനിരപ്പിൽ നിന്നും എത്രയടി പൊക്കമുണ്ട്ന്ന് ആനാതിലിലെ ജിയോളജിസ്റ്റുകൾ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലാത്തതിനാൽ അത് പടച്ചോന് മാത്രമറിയാം. ഒന്നറിയാം, കളരിമലയേക്കാളും മാടോപ്പാനിക്കുന്നിനേക്കാളും പൊക്കോണ്ട് പെരിങ്കിടക്കുന്നിന്.
കുന്നുമ്മലേക്കുള്ള ഇടവഴി പെരുമ്പാമ്പ് പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്നത് കളരി മലേന്നും മാടോപ്പാനീന്നും നോക്കിയാൽ കാണാം. മഴക്കാലായാൽ ഇടവഴിയിലൂടെ നടക്കാൻ പറ്റാണ്ടാകും. കുന്നിൽ നിന്നും വരുന്ന മലവെള്ളം താഴേക്ക് ഒലിച്ചുപോകുക പെര്യേൻ്റെ നടുവിലൊക്കെ വലിയ ചാലുകളുണ്ടാക്കിക്കൊണ്ടാണ്. പോരാത്തേന് കൊയ്യാൻ കയ്യാത്ത ചക്കേം പറയ്ക്കാൻ കയ്യാത്ത മാങ്ങേം വീണ് ചീഞ്ഞ് കെട്ട് കെടക്കും പെര്യേമ്മല്. ചെലപ്പോ ചത്ത പാമ്പുണ്ടാകും. ഇടവഴീൻ്റെ രണ്ട് ഭാഗത്തുമുള്ള വലിയ കൊള്ളുകളുടെ മേലെ നെറയെ പച്ചക്കാട് പിടിച്ച് പെര്യേമ്മലേക്ക് മറഞ്ഞു കെടക്കുന്നുണ്ടാവും. നടന്ന് പോവുമ്പോ കാട്ടിൻ്റെ മോള്ന്ന് കഴുത്തിലേക്ക് പാമ്പ് ഊരി വീഴോന്ന് പേടിച്ചാണ് പിന്നത്തെ മലകയറ്റം.
കുന്നിൻ്റെ ഏറ്റവും മുകളിൽ മേഘങ്ങൾ ഇറങ്ങി വരുന്നിടത്താണ് കേളപ്പേട്ടൻ്റെ വീട്. മഞ്ഞുകാലത്ത് ജനലിലൂടെ കോട, ചെത്തിത്തേക്കാത്ത മുറിക്കകത്തേക്ക് ഊർന്നിറങ്ങും. പറമ്പിലെ ചേമ്പിൻ്റെയും ചേനയുടേയും ഇലകളെ മഞ്ഞ് നക്കിത്തുടയ്ക്കും. കോഴിക്കുട്ട്യേളും അട്ടിൻ കുട്ട്യേളും മഞ്ഞുമറയ്ക്കുളളിൽ കൂനിക്കൂടും. കേളപ്പേട്ടൻ്റെ പറമ്പ് കഴിഞ്ഞാൽ കോയോട്ടിക്കാൻ്റെ പൊരവരെ ഇഞ്ചിപ്പുല്ല് മൊളച്ച് വളർന്ന് പൊന്തയായിക്കിടക്കുന്ന സ്ഥലാണ്. ഇതിനിടയിൽ നല്ല വെഷോള്ള ജാതികൾ ണ്ടെന്ന് പറേന്ന്ണ്ട് ആനാതിലിലെ മുയ്മൻ ആളോളും. കോയോട്ടിക്ക ചെലപ്പം കാണാറൂണ്ട്.
പാർട്ടി ശാസനകളിൽ നിന്ന് കടുകിട (കടുകിനേക്കാൾ സൂക്ഷ്മം എന്നു പറയുന്നതാണ് കുറച്ചൂടി ശരി) വ്യതിചലിക്കുന്നത് മൃതിയേക്കാൾ ഭയാനകമാണ് കേളപ്പേട്ടന്. കുന്നിൻ്റെ മുകളിൽ നിന്ന് കാണുന്ന രാജ്യങ്ങളുടേയെല്ലാം പ്രശ്നങ്ങൾക്ക് പ്രധാന കാരണം തൻ്റെ പാർട്ടി അവിടങ്ങളിൽ വേരിറങ്ങാത്തത് മാത്രമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന കേളപ്പേട്ടൻ്റെ ഏറ്റവും വലിയ അഭിലാഷം മരിക്കുമ്പോൾ വിവിധ വർണ്ണങ്ങളാൽ ആകർഷകമായ തൻ്റെ പാർട്ടി പതാക പുതച്ച് കിടക്കണം ന്നാണ്. അതിനായി പാർട്ടിയുടെ വല്യൊരു പതാക സംഘടിപ്പിച്ച് തൻ്റെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചു വെച്ചിട്ടൂണ്ട് കേളപ്പേട്ടൻ. കൂറ മിഠായി മണക്കുന്ന പെട്ടി തുറക്കുന്നേരൊക്കെ കലിതുള്ളുന്ന കല്ല്യാണ്യേട്ത്തി ഇടത്തു കയ്യാൽ അഴിഞ്ഞ വാർകൂന്തലൊതുക്കി പാർശ്വസ്ഥനായ പതിയോടുരയ്ക്കും 'ങ്ങക്ക് മൊരത്ത പ്രാന്താ'. കുന്നിൻ്റെ മോളിലെ ആഞ്ഞിലി മരത്തിൻ്റെ തൃശ്നീല് ഏങ്ങി വലിഞ്ഞ് കയറി ഒരു പതാക ആനാതിലിൻ്റെ എല്ലാ മൂലയിൽ നിന്നും കാണാവുന്ന വിധത്തിൽ ഉയർത്തിക്കെട്ടിയപ്പോഴും കല്ല്യാണ്യേട്ത്തിയുടെ ഡയലോഗ് ഇതുതന്നെയായിരുന്നു.
കോപ്പിന് പോകുമ്പോൾ പോലും കുപ്പായമിടാത്ത കേളപ്പേട്ടൻ്റെ വേഷം ഒരു തോർത്തുമുണ്ടാണ്. പ്രധാന പരിപാടികളിൽ സംബന്ധിക്കുമ്പോൾ ഒരു വെളുത്ത തോർത്തും അല്ലാത്ത സമയങ്ങളിൽ മണ്ണിൻ്റെ നിറമുള്ളയൊന്നും. തോർത്തിനടിയിൽ ഇരുവശത്തും കീശയുള്ള ഒരു ട്രൗസറുമുണ്ടാകും. യു ഐ ഡി പോലെ കാതിൽ ഒരു കടുക്കനുമുണ്ട് കേളപ്പേട്ടന്. സന്തത സഹചാരിയായ പിച്ചളപ്പിടിയുള്ള മടക്കുപിച്ചാത്തി തോർത്തിൻ്റെ കോന്തലയ്ക്കൽ ചുരുട്ടിത്തിരുകിയിട്ടുണ്ടാകും. ഇത് പക്ഷെ അടക്ക ചുരണ്ടാൻ മാത്രമെ പുറത്തെടുക്കാറുള്ളൂ എന്നാണ് സ്ഥലത്തെ പ്രധാന പത്രങ്ങളെല്ലാം പ്രചരിപ്പിക്കുന്നത്. ഇതിന് മറുപടിയായി താൻ അഹിംസാവാദിയല്ലെന്നും വേണ്ടിവന്നാൽ പിച്ചാത്തി പ്രയോഗത്തിന് മടിക്കില്ലാന്നും പലതവണ പത്രസമ്മേളനം നടത്തി കേളപ്പേട്ടൻ പ്രസ്ഥാപിച്ചിട്ടുണ്ട്. മാത്രവുമല്ല പിച്ചാത്തി ആഗോളതലത്തിൽ മാറ്റത്തിൻ്റെ ചിഹ്നമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതുവരെ ആനാതിലിന് പുറത്തു പോകാത്ത പത്രപ്രവർത്തകരോട് അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു.
തൻ്റെ പാർട്ടി ഭരിക്കുമ്പോൾ മാത്രമാണ് കേളപ്പേട്ടൻ റേഷൻ പീട്യേൽ പോവുകയുള്ളൂ. ശനിയാഴ്ച വൈകുന്നേരങ്ങളിൽ പേരമക്കളേയും കൂട്ടി രണ്ടു മൈൽ അപ്പുറത്തുള്ള അരിപ്പീട്യേലേക്കുള്ള കേളപ്പേട്ടൻ്റെ യാത്രകൾ ആനാതിലിൻ്റെ രാഷ്ട്രീയ ചരിത്രത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മൂന്ന് സഞ്ചികളിലായി അരി വാങ്ങിക്കെട്ടി രണ്ടെണ്ണം പേരക്കുട്ടികളുടെ തലയിൽ വെച്ചു കൊടുക്കും കേളപ്പേട്ടൻ. വലിയ സഞ്ചി സ്വന്തം തലയിൽ. സഞ്ചി തലയിലേറ്റിയാൽ പിന്നെ അത് കൈ കൊണ്ട് തൊടുകയില്ല. ഒരു സർക്കസുകാരൻ്റെ വഴക്കത്തോടെയുള്ള നടപ്പ്. കഴുത്തിൽ ചൂടി കൊണ്ടുള്ള ഒരു പിടി കെട്ടിവെച്ച മണ്ണെണ്ണക്കുപ്പി ഒരു കയ്യിൽ തൂക്കിപ്പിടിക്കും. നടക്കുമ്പോൾ ട്രൗസറിൻ്റെ അഗ്രം തോർത്തിനേയും കവിഞ്ഞ് വെളിപ്പെടും. കേളപ്പേട്ടനും കുട്ടികളും തലയിൽ അരിസഞ്ചിയുമായി വരിവരിയായി വരുന്നതിനെ മോപ്പൂരുകാർ അവരുടെ അമ്പലത്തിലെ താലപ്പൊലിയോട് ഉപമിച്ചാണ് കളിയാക്കുന്നത്. എന്നാൽ ഇത് ആനാതിലിൽ ലഭ്യമായ റേഷൻ സമ്പ്രദായത്തെ പരിഹസിക്കാനുള്ള ശ്രമമായി വിലയിരുത്തി കേളപ്പേട്ടൻ പൂർണമായും തള്ളിക്കളഞ്ഞു.
ഈ യാത്രയുടെ ഇടയിലെ വിശ്രമം പള്ളിമുക്കിലുള്ള ദാമോരേട്ടൻ്റെ പീട്യേലാണ്. പീട്യേൻ്റെ മുന്നിലെ ചെറിയ കൺമതിലിൽ അരി സഞ്ചികൾ നിരത്തി വെക്കും. മണ്ണെണ്ണ സുരക്ഷിതമായി പീട്യകൊനായയിലും. അപ്പോഴേക്കും പള്ളിമുക്കിൽ നെറച്ചും ആളുകൾ കൂടിയിട്ടുണ്ടാകും. പണി കയറി കുളി കഴിഞ്ഞ് സമയം കളയാൻ വരുന്നവരും പീട്യേൽ ചായപ്പൊടീം പഞ്ചസാരേം വാങ്ങാൻ വന്നവരുമടക്കം കുറേയാളുകൾ കൂടി നിൽക്കുന്നുണ്ടാകും അവിടെ. തുടർന്ന് കേളപ്പേട്ടൻ്റെ അനുപമമായ ഒരു പെർഫോമെൻസിന് സാക്ഷ്യം വഹിക്കും പള്ളിമുക്ക്. 'നല്ല കറമൂസക്കുരു പോലത്തെ അര്യല്ലേ കൊടുക്കുന്നെ മ്മള ഗവമ്മേണ്ട്. പോരാത്തേന് പഞ്ചാരേം. ഇപ്പം കുപ്പായത്തുണീം ണ്ട് പീടിയേല്.' കേളപ്പേട്ടൻ റേഷൻ കാർഡ് ഉയർത്തിപ്പിടിച്ച് തുടരും 'ഇക്കൗപ്പനാണെ സത്യം ഇതുപോലെ മ്മക്ക് ഇതുവരെ അരിപ്പീട്യേന്ന് കിട്ടീറ്റില്ല'. ഇതിനിടയ്ക്ക് സാമ്പിൾ കാണിക്കുന്നത് പോലെ സഞ്ചിക്കെട്ടഴിച്ച് പലതവണ അരി കൈ കൊണ്ട് വാരി സഞ്ചിയിലേക്ക് തന്നെ ഇടേം ചെയ്യും.
ഭരണം മാറിയാൽ കേളപ്പേട്ടൻ റേഷൻ കടയിൽ പോകില്ല. വൈകുന്നേരം ആളുകൂടുമ്പോൾ ദാമോരേട്ടൻ്റെ പീട്യയിൽ വന്ന് അരി വാങ്ങിക്കും. അപ്പോൾ ലോട്ടറി കണാരൻ വെറുതെ ചോദിച്ചിടും ' അല്ല കേളപ്പേട്ടാ റേഷമ്പീട്യേപ്പോയില്ലേ? എടപ്പീട്യേന്ന് അരിമാങ്ങി ഒപ്പിക്കേനാവോ?' പിന്നെ കേളപ്പേട്ടൻ്റെ ഊഴമാണ്. 'റേഷമ്പീട്യ... കോഷമ്പീട്യാ. പുഴുത്തെര പിടിച്ച പച്ചരി തിന്നാൻ മ്മളെന്താ പൈക്കളാ? മനിച്ചമ്മാരെ ഓറമ്മ മാണം ഗവമ്മേണ്ടിന്. അരീണ്ടോ? ചിമ്മിണീണ്ടോ? ങ്ങനെ എങ്ങന്യാ ജീവിക്യാ.
കേളപ്പേട്ടൻ്റെ കഴുത്തിലെ ഞരമ്പുകൾ വീർത്തു വരും. കൈവിരലുകൾ വിറകൊള്ളും. എന്നാൽ അപ്പോഴും കേളപ്പേട്ടൻ ആരും കാണാതെ കല്ല്യാണ്യേട്ത്തീന റേഷമ്പീട്യേല് വിട്ട് അരി വാങ്ങിപ്പിക്ക്ന്ന് ണ്ട് ന്ന് ആനാതിലിൽ പലരും അടക്കം പറയുന്നുണ്ട്.
ഉച്ചപ്രാന്തൻ
..................
1945 ആഗസ്ത് 6 ന് നട്ടുച്ചക്കാണ് തര്പ്പൻ എന്ന ത്രികാലജ്ഞാനി ആനാതിലിൽ ഉരുവം ചെയ്യുന്നത്. അയാളുടെ കിളർച്ചയുടെ കോണിപ്പടികളെല്ലാം മീറോട് മലയുടെ പള്ളയിൽ പടരുന്ന ഇഞ്ചപ്പുല്ലിൻ്റെയും പറങ്കിമാങ്ങയുടെയും മണങ്ങളിലലിഞ്ഞ്
നിറഞ്ഞ് കിടക്കുന്നുണ്ട്.
യുഗങ്ങളായി മാടോപ്പാനിക്കുന്നിൻ്റെ നിഗൂഢതകളിലെവിടെയോ സമയവ്യതിയാനങ്ങൾക്ക് കീഴടക്കാനാവാതെ തര്പ്പൻ താമസിക്കുന്നു. കോടമൂടിയ കുന്നിൻ്റെ നീലനിറം ഭേദിച്ച് വൈകുന്നേരങ്ങളിൽ അയാൾ താഴ് വരയിലേക്ക് ഇറങ്ങി വരും
"മോപ്പൂരമ്പലത്തില് വെളക്ക്ത്തിരീട്ട് കത്തിക്കുമ്പോ വെളക്കെണ്ണേൻ്റെ മണം കാറ്റില് കുന്ന് കേറി വരും. അന്നേരം തര്പ്പന് ഉള്ള് പൊകഞ്ഞ് കേറും. അമ്മണത്തിന് എന്തൊക്യോ കൊയപ്പങ്ങളാ. കപ്പക്കണ്ടത്തിൽ കുടുങ്ങിപ്പോയ മുയുനെപ്പോലെ ഒരു പൊളപ്പ് ണ്ടാക്കും അത്. മുയൂനെപ്പോലെ കയ്യിന്ന് വൈതിപ്പോയ ഓരോന്നും കെളന്ന് വരും കുരുപ്പ്ങ്ങളെപ്പോലെ. അന്നേരം ങ്ങ് കീയണം നെരോത്തോട്ടിലേക്ക്. തോട്ടിൻ്റെ രണ്ട് പാത്തും വയിലാ. തോട്ടിലെ വെള്ളത്തിൻ്റെ തണുപ്പും വയിലിലെ ചളീൻ്റെ മണോം കിട്ടുമ്പം പൊളപ്പിന് ഒരു പൊത്യേര്ത്ത് ണ്ടാവും. വെളിച്ചം മറേന്ന മയിമ്പിന് നെരോത്തോട്ടിൻ്റെ വക്കത്തെ ചെത്ത്യാലും കോര്യാലും പിന്നെം പോളിക്കുന്ന ഐറാണിക്കാടിൻ്റെ മറേത്ത് കുത്തിരിക്കുന്ന തരിപ്പൻ്റെ നെയല് അബ്ദുള്ളക്കാൻ്റെ പീട്യേൻ്റെ ഏറ്റവും മോളിലെ തൂമ്പ്മ്മല് കുമ്മായം തേച്ച് നീലം കൊണ്ട് വരഞ്ഞ കലപ്പ ചോയില് വെച്ച വൈയില്ല് പണിക്കാരൻ്റെ ചിത്രം പോലെ ആദിയും അന്ത്യവുല്ലാതെ ആനാതിലിൻ്റെ വിചാരങ്ങളിലങ്ങ് ഒറച്ചുപോയതാ. ഐറാണീൻ്റെ പൂവ്വ് പോലത്തെ ഓൻ്റെ ചിരീം ഊരിൻ്റെ ചിഹ്നം പോലെ കരിച്ചയ്ക്കും തെളിഞ്ഞ് നിക്കും."
"1975 ജൂൺ 25 ന് നട്ടപ്പാതിരയ്ക്ക് തായത്ത് എല്ലാരും ഉള്ള് കുളുന്ന് ഒറങ്ങുമ്പോ മാടോപ്പാനീൻ്റെ മോള്ന്ന് മയേൻ്റെ ഉള്ളിലൂടെ നിർത്താണ്ട് കൂക്കി വിളിക്കുന്നൊരൊച്ച ഒലിച്ച് എറങ്ങി വന്ന്. കേട്ടോല് കേട്ടോല് കണ്ണ് മുറിക്കി അടച്ച്. ചെലര് കെടന്ന പായിൻ്റാത്ത് തന്നെ മൂത്രോം ഒയിച്ച്. കാര്യം അറഞ്ഞോലെല്ലം പോലീസ് വാതില് കുത്തിപ്പൊളിക്ക്ന്നോം കാത്ത് പെണ്ണ്ങ്ങളേം കുട്ട്യേളേം പൊത്തിപ്പിടിച്ച് കെടന്ന് വെറച്ച്. ഉറീമ്മത്തൂക്കീട്ട കൂട്ടാൻ വെക്ക്ന്ന ചട്ടീം ചോറിൻ്റെ കുടുക്കേം മിറ്റത്തേക്ക് പറന്ന് വീണ് ചെതറിപ്പോകുന്നെ കണ്ണിൽക്കണ്ട് പെണ്ണ്ങ്ങള് ഞെട്ടിക്കരഞ്ഞ്. അതങ്ങന്യാ."
തര്പ്പൻ കൂക്കല് നിർത്താണ്ട് കുന്നെറങ്ങി കണ്യാണ്ടി കൊല്ലീലൂടെ പെരിങ്കിടമല കേറി മോപ്പൂരേക്ക് നടന്ന്. മോപ്പൂരമ്പലക്കിണറ്റിൻ്റെ വക്കത്ത് ഭഗോതി കാല് കെണറ്റിലേക്ക് നീട്ടിട്ട് കുത്തിരിക്ക്ന്ന് ണ്ട്. പാതിരാപെയ്ത്തിൻ്റെ കറുപ്പ് അമ്പലത്തിനപ്പാട് മൂടിറ്റ് ണ്ട്. ന്നാ ഭഗോതി പത്ത് പന്തം ഒന്നിച്ച് കത്തിച്ച പോലെ തെളങ്ങ് ന്ന്. മീട്മ്മന്ന് വര്ന്ന വെളിച്ചം മയേനേം തൊളച്ച് കടന്ന് വെര്ന്ന് ണ്ട്. ഭഗോതി വിളിച്ച് , "തര്പ്പാ ഞ് അട് ത്തേക്ക് നിക്ക്. വായ് തൊറന്ന് മ്ണ്ടര്ത് ന്നും കൈയ്യ് ചുര്ട്ടി പൊന്തിക്കര്ത് ന്നും ഓറ കൽപ്പനേണ്ടല്ലോ. ന്നാലും ഞ് വാ. പേടിക്കണ്ട. എല്ലങ്ങ് ശര്യാം. എല്ലപ്പോം വെയിലല്ലാലോ. മഞ്ഞും മയേം ഒക്കെ ണ്ടാവല്ലോ. ധൈര്യായിരിക്ക്. ണ്ക്ക് മൂന്ന് കാലോം കാണ. അതോണ്ട് ഞ് ചിരിച്ച് ചിരിച്ചാ ചാവ്അ. എന്നാ പിന്നൊന്നുല്ല. എന്നക്കണ്ടെ ഞ് ആരോടും പറേണ്ട. നിന്നക്കണ്ടെ ഞാനും ആരോടും പറയേല.' പന്തം പത്തും ഒന്നിച്ച് കെട്ടു. തര്പ്പൻ കൈമുഷ്ടി ചുരുട്ടി മുകളിലേക്ക് ഉയർത്തി വിളിച്ചു. 'ൻ്റെ തമ്പായേ.' അയാള് ഇരുട്ടില് പോതം കെട്ട് വീണ്.
പിറ്റേന്ന് രാവിലെ അബ്ദുള്ളക്കാൻ്റെ പീട്യത്തലക്കൽ തര്പ്പൻ ഉടുത്തമുണ്ട് പൊതച്ച് കുന്തിച്ചിര്ന്ന് വെറപിടിച്ച് പിറുപിറക്ക്ന്നത് കേളപ്പേട്ടൻ കേട്ടു. 'ഇതൊന്നും കള്യല്ല മക്കളെ.. കളി വര്ന്നേ ള്ളൂ. പണ്യെട് ത്തേൻ്റെ കൂലിക്ക് ചോയിച്ചാ പോലീസ് പിടിച്ചെണ്ടോയി അടിച്ചങ്ങ് തൂറിക്കും. ഞാൻ പണിക്ക് പോകാത്തോണ്ട് പേടീല്ല. ങ്ങ്ളൊക്കെ ഉടുത്ത കോണോനും ഓറമ്മല്ലാണ്ട് ഓട്ന്ന കാലം വര്ന്ന് ണ്ട്. ന്നാലും മാറും. എല്ലപ്പോം വെയിലല്ലാലോ. മഞ്ഞും മയേം ഒക്കെ ണ്ടാവല്ലോ. ധൈര്യായിരിക്ക്. ധൈര്യായിരിക്ക്.. '
'ഇവൻ്റെ മോന്തായക്കോല് മുയിമനായും എളകിപ്പോയീന്നാ തോന്നുന്നേ'. പോതം പോതം ന്ന് പറേന്നെ വല്യ എടങ്ങാറ് പിടിച്ചൊരു സംഗത്യാപ്പോ... തിന്നാൻ വെച്ചേല് മുടിചൊറഞ്ഞത് പോല്യാ. അങ്ങോട്ടും ഇങ്ങോട്ടും ഒന്നും കയ്യൂല. കൊറേ മുമ്പ് മോപ്പൂരിന്നും ആനാതില് വയി കൊയിലാണ്ടിലേക്ക് എല്ലന്നും ഒരുത്തൻ ബെർതേ നടക്വാനും. ബറും ബെർതെ. വൈന്നേരം തിരിച്ചും നടക്കും. താടീം മുടീം ചെട പിടിച്ച് കണ്ണില് ചീയും നെറഞ്ഞ് ഒരുത്തൻ. ഓൻ്റെ തോറത്ത് ചാല്യൻ മുക്ക്യാരെ വെള്ളം കണ്ടിറ്റില്ല. തിരിച്ച് നടക്കുമ്പോ അമ്പട്ടൻ കുഞ്ഞാമൂൻ്റെ പീട്യക്കൊനാല് ഒന്ന് കുത്തിരിക്കും ഓൻ. ഒരീസം കുഞ്ഞാമും ഏങ്കലസ് കോരേട്ടനും കൂടി ഓന പിടിച്ചേച്ച് മുടി വെട്ടി താടീം വടിച്ച് കുളിപ്പിച്ച് തിരിമ്പി വെളിപ്പിച്ച തോറത്തും ഉടുപ്പിച്ച് അബ്ദുള്ളക്കാൻ്റെ പീട്യേന്ന് പൂളക്കറീം പിട്ടും മാങ്ങിക്കൊട്ത്ത്. അതും തിന്ന് ഓനാടത്തന്നെ കുത്തിരിഞ്ഞ്. പോന്നില്ലേന്ന് ചോയിച്ചപ്പം ഓൻ കരഞ്ഞ് തൊടങ്ങി. എനി നിക്കാരാ ന്തേലും തര്യാ ഞാമ്പ്രാന്തനല്ലാണ്ടായിപ്പോയില്ലേ. കുഞ്ഞാമൂം കോരനും മീട്ടത്തോട് മീട് നോക്കി നിന്നോയ്. '
അബ്ദുള്ളക്കാൻ്റെ പീട്യേലെ പൂളക്കറിയാണ് ആനാതിലിലെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തൻ്റെ ഊർജ്ജകേന്ദ്രം. തര്പ്പൻ നെറന്ന വെളിച്ചത്തില് താഴെക്കിറങ്ങുന്നത് അബ്ദുള്ളക്കാൻ്റെ പീട്യേലേക്ക് മാത്രമാണ്. കൊടും പട്ടിണി കരിച്ചു കളയുമ്പോൾ കയ്യിലൊന്നുമില്ലാത്തവനടക്കം എല്ലാവർക്കും പള്ളേലെ കത്തലടക്കാനൊരിടമാണത്. ഇവിടെ നിന്നാണ് ആനാതിലിനു പുറത്തുയരുന്ന വിപ്ലവത്തിൻ്റെ ചൂര് കുന്നിലേയ്ക്കും താഴ് വരയിലേക്കും പരന്നൊഴുകുന്നത്. നേതാക്കൾ രാഷ്ട്രീയ നീക്കങ്ങളുടെ പദ്ധതികൾ രൂപപ്പെടുത്തുന്നതും പലപ്പോഴും അബ്ദുള്ളക്ക ഒഴിച്ചു കൊടുക്കുന്ന ചൂടുവെള്ളം കുടിച്ചു കൊണ്ടായിരിക്കും. അങ്ങനെ അബ്ദുള്ളക്കാൻ്റെ കച്ചോടം ഒരു രാഷ്ട്രീയ പ്രവർത്തനമായി പരിണമിക്കുന്നു.
തര്പ്പൻ ആനാതിലിലെ ആരുമായും നേരിട്ട് ഒരു സംഭാഷണവും ഇതുവരെ നടത്തിയതായി ആർക്കും ഓർമ്മയില്ല. പെറ്റെട്ത്തിലും ചത്തെട്ത്തിലും നാലാള് കൂടുന്നെട്ത്തിലും ആരും തരിപ്പനെ കണ്ടിറ്റും ഇല്ല. എന്നിട്ടും ആനാതിലിൻ്റെ ഭൂതവും വർത്തമാനവും തരിമ്പും വിടാതെ അയാൾക്കറിയാം. ഭാവിയും ആ നിഗൂഢമനസിൽ സുവ്യക്ത രേഖകളായിക്കിടക്കുന്നു. ഇതെങ്ങിനെയെന്നത് ആനാതിലുകാർക്ക് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളിൽ ഒന്നായി അവശേഷിക്കുന്നു.

Friday, April 1, 2011

Patricia Ryan: Don't insist on English! | Video on TED.com

Patricia Ryan: Don't insist on English! | Video on TED.com